2010, നവംബർ 28, ഞായറാഴ്‌ച

ഇടം - ശിശുദിനാഘോഷം ഡിസംബര്‍ 3ന്


അന്താരാഷ്ട്ര വികലാംഗ ദിനത്തോടനുബന്ധിച്ച്
ഇടം മസ്കറ്റ് മറ്റൊരു സുപ്രധാന പരിപാടിയുമായി മുന്നോട്ട് വന്നിരിക്കുകയാണ്‌. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളാല്‍ മുഖ്യധാരക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തവരും എന്നാല്‍ മറ്റു പല തലങ്ങളിലും വിവിധ കഴിവികളുള്ളവരും അത് പുറത്ത് കൊണ്ടു വരാന്‍ സമൂഹത്തിന്റെ സവിശേഷ ശ്രദ്ധ ആവശ്യമുള്ളവരുമായ കുട്ടികള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിപുലമായ
ശിശുദിന ആഘോഷമാണ്‌ വരുന്ന ഡിസംബര്‍ 3 ന്‌ ഇടം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശിശു ദിന പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നത് സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ മാസ്റ്റര്‍ സായി ശരണ്‍ ആയിരുന്നു. ഈ പ്രാവശ്യവും ഈവിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുള്ള പരിപാടി തന്നെയാണ്‌ ഇടം ഉദ്ദേശിക്കുന്നത്. ഇപ്രാവശ്യത്തെ പരിപാടി ഡാര്‍സയ്റ്റിലെ അല്‍ അഹ് ലി ക്ലബ്ബ് ഹാളില്‍ വെച്ച് രണ്ട് ഘട്ടങ്ങളായാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9 AM ന്‌ ആരംഭിച്ച് 12 P.M വരെ നീണ്ടു നില്‍ക്കുന്ന പെയ്ന്റിംഗ് മത്സരമാണ്‌ ഇതില്‍ ആദ്യത്തേത്. വൈകിട്ട് 7 മണി മുതല്‍ 11 മണി വരെ നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥ കലാ സാംസ്കാരിക പരിപാടികളാണ്‌ ഈ വിഭാഗത്തില്‍ രണ്ടാമത്തേത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായ് നടക്കുന്ന പെയ്ന്റിംഗ് മത്സരത്തില്‍ "ഒമാന്‍, നവോത്ഥാനത്തിന്റെ 40 വര്‍ഷങ്ങള്‍" എന്ന വിഷയത്തിലായിരിക്കും ജൂനിയര്‍ സീനിയര്‍ വിഭാഗം മത്സരങ്ങള്‍. എന്നാല്‍ സബ് ജൂനിയര്‍ വിഭാഗത്തിന്‌ സ്വതന്ത്രമായി എന്തും ആവിഷ്കരിക്കാം. വൈകിട്ട് 7 ന്‌ ആരംഭിക്കുന്ന സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ കുട്ടികളും മറ്റ് കുട്ടികളും ചേര്‍ന്നവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പരിപാടിയുടെ പ്രധാന പ്രത്യേകളിലൊന്ന് ഈ പരിപാടിയുടെ സംഘാടനവും നിയന്ത്രണവും പൂ ര്‍ ണ്ണമായും കുട്ടികളുടെ നേതൃത്വത്തിലാണ്‌ എന്നുള്ളതാണ്‌. സെന്റര്‍ ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനിലെ ഹെഡ് ഗേള്‍ ഉദ്ഘാടന കര്‍മ്മം നിവ്വഹിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും കഔണ്‍സിലര്‍ ശ്രീ ചന്ദ് മുഖ്യാതിഥിയായിരിക്കും മസ്കറ്റിലെ വിവിധ സ്കൂളുകളിലുള്ള ഹെഡ് ബോയി, ഹെഡ് ഗേള്‍ തുടങ്ങിയവരായിരിക്കും ആഘോഷ പരിപാടിയിലെ മറ്റ് അതിഥികള്‍. പെയ്ന്റിംഗ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവും ഈ പരിപാടിയില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്‌. പെയ്ന്റിംഗ് മത്സരത്തിനുള്ള അപേക്ഷാ ഫോമുകള്‍ റൂവിയിലെ ഹാര്‍മണി മൂസിക് സെന്ററില്‍ സ്വീകരിക്കുന്നതാണെന്നും ഡിസംബര്‍ രണ്ടാം തിയ്യതിയാണ്‌ അപേക്ഷ നല്‍കേണ്ട അവസാന ദിവസം. മൂന്നാം തിയ്യതി കാലത്ത് 9 മുതല്‍ 10 വരെ അല്‍ അഹ് ലി ക്ലബ്ബ് ഹാളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ബ്ന്ധപ്പെടെണ്ട നമ്പര്‍ 99382142

2010, നവംബർ 10, ബുധനാഴ്‌ച

അറബ്-മലയാളം സാംസ്‌കാരികവിനിമയം നിലച്ചമട്ടില്‍: വി.എ. കബീര്‍



ഗള്‍ഫില്‍ ഇടകലര്‍ന്ന് ജീവിക്കുമ്പോഴും അറബികള്‍ക്കും മലയാളിക്കുമിടയില്‍ സാംസ്‌കാരിക വിനിമയം എന്നത് ഗൗരവമായി നടക്കുന്നില്ലെന്ന് എഴുത്തുകാരനും വിവര്‍ത്തകനും 'മാധ്യമം' മുന്‍ പീരിയോഡിക്കല്‍സ് എഡിറ്ററുമായ വി.എ. കബീര്‍ അഭിപ്രായപ്പെട്ടു. ഇടം മസ്‌കത്ത് മുന്‍കൈയെടുത്ത് പുറത്തിറക്കിയ 'സമകാലിക ഒമാനി കവിതകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങിനായി മസ്‌കത്തിലെത്തിയ അദ്ദേഹം സംസാരിക്കുകയായിരുന്നു. പ്രവാസത്തിന്റെ വിരഹവും വേദനകളുമെല്ലാം സാഹിത്യത്തിന് വിഷയമാകുന്നു എന്നല്ലാതെ കേരളത്തിന്റെ സാംസ്‌കാരിക പശ്ചാത്തലവും പാരമ്പര്യവും അറബ്‌സമൂഹത്തെ പരിചയപ്പെടുത്താനോ അറബ് സംസ്‌കാരത്തെയും ജീവിതത്തെയും മലയാളികള്‍ക്ക് പരിചയപ്പെടുത്താനോ ശ്രമം നടക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ സമകാലിക ഒമാനി കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാനും, ഇന്തോ-ഒമാന്‍ ഫോക്‌ലോര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കാനും ഇടം പോലുള്ള സംഘടനകള്‍ ശ്രമിക്കുന്നത് ശ്രദ്ധേയമായ ചുവടുവെപ്പുകളാണ്. 'സമകാലിക ഒമാനി കവിതകളു'ടെ വിവര്‍ത്തനം നിര്‍വഹിച്ചത് വി.എ. കബീറാണ്. റിയാലിന്റെ തിളക്കത്തിനപ്പുറത്തേക്ക് ഒമാന്റെ സാംസ്‌കാരിക പൈതൃകത്തിലേക്കോ, മറ്റ് ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ സാഹിത്യത്തിലേക്കോ നമ്മുടെ ശ്രദ്ധ കടന്നുചെല്ലുന്നില്ല. സാംസ്‌കാരികവളര്‍ച്ചയുടെ മേഖലയില്‍ വിവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ പങ്കുവഹുക്കാനുണ്ട്. യൂറോപ്പിന്റെ സാംസ്‌കാരിക ഉന്നമനത്തിന് ഒരുകാലത്ത് സ്‌പെയിനില്‍ നിന്ന് വിവര്‍ത്തനം ചെയ്തിരുന്ന അറബിഗ്രന്ഥങ്ങള്‍ ഏറെ സ്വാധീനം ചെയ്തിരുന്നു. അവിസെന്നയുടെ പുസ്തകങ്ങളുടെ വിവര്‍ത്തനങ്ങള്‍ വൈദ്യശാസ്ത്രരംഗത്തുണ്ടാക്കിയ മാറ്റം ഉദാഹരണമാണ്.മലയാളത്തില്‍ നിന്ന് അറബിയിലേക്കും അറബിയില്‍ നിന്ന് മലയാളത്തിലേക്കും രചനകള്‍ തര്‍ജിമ ചെയ്യപെടുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അവ മതപരമായ വിഷയങ്ങളില്‍ ഒതുങ്ങുന്നു. 'മുഖദ്ദിമ'പോലെ അപൂര്‍വമായ സംരംഭങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സമകാലീന കഥകളും കവിതകളും ചിന്തകളും പരസ്‌പരം പങ്കുവെക്കപ്പെടുന്നില്ല. പലപ്പോഴും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപെടുമ്പോള്‍ മാത്രമാണ് അവ അറബിയിയിലോ മലയാളത്തിലോ വെളിച്ചം കാണുന്നത്. മലയാളകവിതയെ പരിചയപ്പെടുത്താന്‍ യു.എ.ഇയിലെ ശിഹാബ് ഗാനത്തെ പോലുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ ഇവിടെ വേറിട്ടുനില്‍ക്കുന്നുണ്ട്. അപ്പോഴും ഇംഗ്ലീഷില്‍ നിന്നാണ് അദ്ദേഹവും വിവര്‍ത്തനം നടത്തുന്നത്. തനി അറബിയില്‍ നിന്ന് മലയാളത്തിലേക്കും തനിമയുള്ള മലയാളത്തില്‍ നിന്ന് തിരിച്ചും വിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നില്ല.അറബിഭാഷ പഠിച്ചവരും വിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ളവരും ഈരംഗത്ത് പരിശ്രമിക്കുന്നില്ല എന്നതാണ് മുഖ്യകാരണം. നേരത്തേ മുഹ്‌യുദ്ദീന്‍ ആലുവായ് തകഴിയുടെ 'ചെമ്മീന്‍' അറബ് ലോകത്തെ പരിചയപ്പെടുത്തിയിരുന്നു. എം.ടി, ബഷീര്‍, മാധവിക്കുട്ടി എന്നിവരുടെ രചനകള്‍ പരിചയപ്പെടുത്താന്‍ തന്റെ ഭാഗത്തുനിന്നും ചെറിയ ശ്രമം നടത്തി. പെരുമ്പടവത്തിന്റെ 'ഒരു സങ്കീര്‍ത്തനം പോലെ' അറബിയില്‍ മൊഴിമാറ്റം നടന്നിട്ടുണ്ട്. 'സമകാലിക ഒമാനി കവിതകളി'ല്‍ ആധുനിക, ഉത്തരാധുനിക രചനകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമാനില്‍ നിന്ന് മാത്രമല്ല, അറബ് ലോകത്തെ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ള മൊഴിമാറ്റങ്ങള്‍ മലയാളത്തിലേക്ക് വരേണ്ടതുണ്ട്. അറബിയില്‍ ആധുനികകവിതക്ക് തുടക്കമിട്ട ഇറാഖ്, ഈജിപ്ത്, ലെബനാന്‍ മഗ്‌രിബ് രാജ്യങ്ങളെന്ന് വിളിക്കപെടുന്ന മെറോക്കോ, അള്‍ജീരിയ എന്നിവിടങ്ങളിലെ രചനകളും മലയാളികള്‍ പരിചയപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിക് ഫെമിനിസം ചര്‍ച്ച ചെയ്യുന്ന മെറോക്കോയിലെ ഫാത്തിമ മര്‍നീസിയുടെ 'ഡ്രീംസ് ഓഫ് ട്രെസ്‌പാസ് ഗേള്‍സ്' എന്ന കൃതിയും യമനീസ് നോവലും മലയാളത്തിലേക്ക് താന്‍ വിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന് വി.എ. കബീര്‍ പറഞ്ഞു.
കടപ്പാട് 'ഗള്‍ഫ് മാധ്യമം’

സമകാലിക ഒമാനീ കവിതയുടെ മലയാള വിവർത്തനം പ്രകാശനം ചെയ്തു


ഇടം മസ്കറ്റിന്റെ ശ്രമത്തിൽ ഒരുങ്ങിയ സമകാലീന ഒമാനീ കവിതകളുടെ മലയാള പരിഭാഷ പുറത്തിറങ്ങി. മസ്ക്കറ്റ് റൂവി ഹോട്ടലിൽ നടന്ന ചട്ങ്ങിൽ വച്ചായിരുന്നു പ്രകാശന കർമ്മം നടന്നത്. ഒമാനീ സാഹിത്യലോകത്തെ വിഷിഷ്ട വ്യക്തിത്വങ്ങളായ സാഹിർ അൽ ഗാഫ്രി, ഡോ: ഹിലാൽ അൽ ഹജിരി, നാസർ അൽ അലാവി, ഹസൻ അൽ മത്ത്രൂഷി എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ചട്ങ്ങിൽ നിരൂപകനും സാ‍മൂഹ്യ രാഷ്ട്രീയ നിരിക്ഷകനുമായ പ്രൊ.ഫ ബി. രാജീവൻ, യുവ കവി പി. എൻ. ഗോപീകൃഷ്ണൻ, എഴുത്തുകാനും പുസ്തകത്തിന്റെ വിവർത്തകനുമായ വി.എ. കബീർ തുടങ്ങിയവർ പങ്കെടുത്തു. കവിയും എഴുത്തുകാരനുമായ സാഹിർ അൽ ഗാ‍ഫ്രി പുസ്തകത്തിന്റെ കോപ്പി കവി പി. എൻ ഗോപീ കൃഷ്ണന് നൽകിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. വർഷങ്ങളായി ഇട കലർന്നു ജീവിക്കുന്ന രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ ഒരു സംഭാഷണത്തിന് തുടക്കം കുറിക്കുക എന്നതാണ് ഈ പുസ്തകം കൊണ്ട് ഇടം ഉദ്ദേശിക്ക്ന്നത് എന്ന് ആമുഖ പ്രഭാഷണത്തിൽ ഇടം വ്യക്തമാക്കി.

ഇടത്തിന്റെ ഈ ഒരു സംരംഭത്തെ മുക്തകണ്ഡം പ്രകീർത്തിച്ചു കൊണ്ട് പിന്നീട് സംസാരിച്ച കവി സാഹിർ അൽ ഗാഫ്രിയും , ഡോ: ഹിലാൽ ഹജ്‌രിയും ഇനിയും രണ്ട് ഭാഷകളിലുള്ള കൃതികൾ പരസ്പരം പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ട് രണ്ട് പ്രബല സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകമായ ഈ ഒരു സാംസ്കാരിക സംഭാഷണം മുന്നോട്ടു കൊണ്ട് പോകുവാനുള്ള ശ്രമം തുടരരേണ്ടതുണ്ട് എന്നു പറഞ്ഞു. പിന്നീട് കവി. പി.എൻ ഗോപീകൃഷ്ണൻ സംസാരിച്ചു. സാഹിർ അൽ ഗാഫ്രിയും ഹസൻ അൽ മത്ത്‌റൂഷിയും അവരുടെ കവിതകൾ അവതരപ്പിച്ചു. പുസ്തകത്തെക്കുറിച്ചും അറബ് സാ‍ഹിത്യ കൃതികളുടെ വായനാനുഭവത്തെക്കുറിച്ചും വിവർത്തകൻ വി.എ കബീർ അറബിയിലവതരിപ്പിച്ച പ്രബന്ധം അറബ് എഴുത്തുകാർക്ക് പുതിയ ഒരനുഭവമാ‍യി.


പിന്നീട് നടന്ന ശ്രീനരായണ സ്മരണ പ്രഭാഷണം നവ വരേണ്യ മേധാവിത്വവും കീഴാള ന്യൂനപക്ഷ ചെറുത്തു നില്പും എന്ന വിഷയത്തിൽ പ്രൊ.ഫ. ബി. രാജീവൻ നിർവ്വഹിച്ചു. ഗ്ലോബലൈസേഷൻ കാലഘട്ടത്തിൽ ശക്തി പ്രാപിക്കുന്ന പുതിയ വരേണ്യ ചൂഷക വർഗ്ഗത്തിന്റെ രൂപവും ഘടനയും കൊളോണിയൽ കാലഘട്ടത്തിൽ നിന്നും വിഭിന്നമാണന്നും അത് തിരിച്ചറിയാനും പ്രതിരോധിക്കാനും ചരിത്രത്തെ നാം സമീപിക്കുന്ന രീതിക്ക് മാറ്റമുണ്ടാവേണ്ടിയിരിക്കുന്നു എന്നും പറഞ്ഞു. പാശ്ചാത്യ ജനാധിപത്യ സങ്കല്പത്തിനും സെക്യുലറിസത്തിനും നവ വരേണ്യ വർഗ്ഗം നടപ്പാക്കുന്ന

അടിച്ചമർത്തലുകളെയും അത് സൃഷ്ടിക്കുന്ന ഉച്ച നീചത്വങ്ങളെയും പരിഹരിക്കാൻ കഴിയില്ല കൊളോണിയൽ കാലഘട്ടം മുതൽ ഇന്ത്യയിൽ നടന്ന പ്രതിരോധ സമരങ്ങളെ സസൂഷ്മം നിരീക്ഷിച്ചാൽ അറിയാം അവയെല്ലാം ഉത്പാദിപ്പിക്കപ്പെട്ടത് മനുഷ്യന്റെ ഉള്ളിൽ സ്വച്ചന്ദമായ് വളർന്നു വരുന്ന ഒരു പ്രധിരോധ പ്രക്രിയയാണ്. അവന്റെ ജൈവപരവും സാമൂഹ്യപരവുമായ നിലനിൽ‌പ്പിനെ പാടെ ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങളിൽ ഇതിന് സാമൂഹ്യ രൂപം കൈവരുകയും ചെയ്യും.

ഇത്തരത്തിലുള്ള ഒരു സ്വഭാവം നിവർത്തന പ്രക്ഷോഭമായാലും, മലബാർ കലാ‍പമായാലും കേരളത്തിലെ മറ്റ് കർഷക സമരമാ‍യാലും നമുക്ക് കാണാ‍ൻ സാധിക്കും. ആപത് ഘട്ടത്തിൽ ഉണരുകയും വളർച്ച പ്രാപിക്കുകയും ചെയ്യുന്ന ഓരൊ മനുഷ്യന്റെ ഉള്ളിലുമുള്ള ഈ ഒരധികാര അധികാരബോധമാണ് പുതിയ കിഴാള ചെറുത്തു നില്പിന്റെ ചാലക ശ്ക്തിയായ് നാ മൻസ്സിലാക്കേണ്ടത് എന്നും അദ്ദേഹം സൂചിപ്പിച്ചു.